വിഴിഞ്ഞം - കേരളത്തിന്റെ അഭിമാന തുറമുഖം

വിഴിഞ്ഞം - കേരളത്തിന്റെ അഭിമാന തുറമുഖം

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം 2030 ആകുബോഴേക്കുമാണ് പൂർണ പ്രവർത്തന സജ്ജമാകുന്നത്. ട്രയൽ റണ്ണിന്റെ ഭഗമായി മദർഷിപ്പ് കൂടി എത്തിയതോടെ നിർമ്മാണത്തിന് വേഗം കൂടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം.

  • വിഴിഞ്ഞം തുറമുഖപദ്ധതിയുടെ മാനേജിങ് ഡയറക്ടർ: ഡോ. ദിവ്യ എസ്. അയ്യർ
  • ചീഫ് എക്സിക്യുട്ടീവ് ഓഫീസർ: ശ്രീകുമാർ കെ. നായർ

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്ന‌ർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്

ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്മെന്റ് പോർട്ട്. വിഴിഞ്ഞത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് ഈ അനുമതി നൽകിയത്.

പോർട്ട്

Vizhinjam port

തിരുവനന്തപുരം നഗരത്തിൽനിന്ന് 16 കി.മീ. അകലെയാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻതീരത്ത് 8 ഡിഗ്രി 22' നോർത്ത് 76 ഡിഗ്രി 57' ഈസ്റ്റിലുമായാണ് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ സ്ഥാനം. 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കടൽപ്പാത കടന്നുപോകുന്നു. തുറമുഖത്തോട് ചേർന്നുതന്നെ ദക്ഷിണ റെയിൽവേയും എൻ.എച്ച്. 66-ഉം കടന്നുപോവുന്നത് സാധ്യതകൾ വർധിപ്പിക്കുന്നു. ഡ്രെഡ്ജിങ് ഇല്ലാതെ 20 മീറ്റർവരെ സ്വാഭാവിക ആഴമെന്നതാണ് വിഴിഞ്ഞത്തിന്റെ മറ്റൊരു പ്രത്യേകത. ഇത്തരം തുറമുഖങ്ങൾ അപൂർവമാണ്.

Advertisement
Advertisement

ഇന്ധന ബങ്കറിങ്ങിനുള്ള അനുയോജ്യമായ സ്ഥാനം, ലിറ്റോറൽ ഡ്രിഫ്റ്റ് സൗകര്യങ്ങൾ എന്നിവയും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്.

ലൊക്കേഷൻ കോഡ്

IN NYY1 എന്നതാണ് വിഴിഞ്ഞത്തിന്റെ ലൊക്കേഷൻ കോഡ്. IN എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. NYY എന്നത് നെയ്യാറ്റിൻകരയെയും 1 എന്നത് സീ പോർട്ട് എന്നതിനെയും സൂചിപ്പിക്കുന്നു. IN VZJ1 എന്നത് നിലവിലുള്ള പഴയ തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ആയതിനാലാണ് താലൂക്കായ നെയ്യാറ്റിൻകര ചേർത്ത് ലൊക്കേഷൻ കോഡ് ലഭിച്ചത്.

നിർമാണം

2030-ഓടെ തുറമുഖം പ്രവർത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖത്തിന്റെ നിർമാണം പൊതുമേഖല - സ്വകാര്യ പങ്കാളിത്ത (പി.പി.പി.) പദ്ധതിയിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന്. ആദ്യ ഘട്ടത്തിൽ ചെലവായത് 5552 കോടിരൂപ. നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്.

രണ്ടും മൂന്നും നിർമാണഘട്ടങ്ങൾ ഈ വർഷം തന്നെ തുടങ്ങും. ലോജിസ്റ്റിക് ഹബ്ബ്, ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ്, എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾപ്പെടെ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികളും വരും. തുറമുഖം പൂർത്തിയാവുന്നതോടെ 10,000 കോടിയുടെ നിക്ഷേപം കേരളതീരത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

അംഗീകാരം

വിഴിഞ്ഞം തുറമുഖത്തിന് ഈവർഷം ഇന്റർനാഷണൽ ഷിപ്പിങ് സെക്യൂരിറ്റി കോഡ് അംഗീകാരം ലഭിച്ചു. ഐക്യരാഷ്ട്രസഭയ്ക്കുകീഴിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനാണ് ഈ അനുമതി നൽകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താനാവശ്യമായ അനുമതിയാണിത്. ഹൈസ്പീഡ് കാർഗോ, ബൾക്ക് കാരിയർ, കാർഗോ ഷിപ്പുകൾ എന്നിവയ്ക്കാണ് അനുമതി വേണ്ടത്. കേന്ദ്ര പരോക്ഷനികുതി ബോർഡിന്റെ സെക്‌ഷൻ 7എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി.

ചരിത്രം

എട്ടാം നൂറ്റാണ്ടു മുതൽ 14-ാംനൂറ്റാണ്ടുവരെ പ്രശസ്ത തുറമുഖമായിരുന്ന വിഴിഞ്ഞം ആയ് രാജവംശകാലത്ത് പ്രധാന വ്യാപാരകേന്ദ്രമായി മാറി. എന്നാൽ ചേര-ചോള പോരാട്ടകാലത്ത് തുറമുഖം നശിച്ചു. പിന്നീട് 1040-കളിൽ തിരുവിതാംകൂർ ഭരണകൂടം വിഴിഞ്ഞത്തെ വീണ്ടെടുക്കാൻ ശ്രമം നടത്തി. പക്ഷേ, സ്വാതന്ത്ര്യാനന്തരം പ്രാധാന്യം കുറഞ്ഞു.

1991-ൽ വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. പല കാരണങ്ങളാൽ പദ്ധതി ഇടയ്ക്കുനിന്ന് വീണ്ടും തുടങ്ങിയത് ഇഴഞ്ഞുനീങ്ങി. 2015 ഓഗസ്റ്റ് 17-ന് സംസ്ഥാന സർക്കാർ എ.വി.പി.പി.എല്ലുമായി കൺസഷൻ കരാറിൽ ഏർപ്പെട്ടു. 2015 ഡിസംബർ 5-ന് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

Advertisement
Advertisement

ആഴം

വിഴിഞ്ഞത്ത് ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റർ വരെ ആഴം എപ്പോഴും നിലനിർത്താം. ദുബായ് ഉൾപ്പെടെയുള്ള മറ്റ് തുറമുഖങ്ങൾക്ക് ഡ്രഡിങ് നടത്തിയാണ് 15 മീറ്റർ ആഴം നിലനിർത്തുന്നത്. വിഴിഞ്ഞത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്.

കപ്പൽ വരവ്

നിലവിൽ ഒരേസമയം രണ്ട് കപ്പലുകൾക്ക് അടുക്കാവുന്ന 800 മീറ്റർ ബെർത്താണുള്ളത്. അടുത്തഘട്ടത്തിൽ ഒരേസമയം അഞ്ച് വലിയ കപ്പലുകൾക്ക് ഒരേസമയം ബെർത്ത്ചെയ്യാൻ പറ്റുന്ന സംവിധാനം ഒരുക്കും. ആദ്യഘട്ടത്തിൽ പത്തുലക്ഷം കണ്ടെയ്‌നറുകളും തുടർഘട്ടങ്ങൾ കൂടി പൂർത്തിയാവുന്നതോടെ 50 ലക്ഷംവരെ കണ്ടെയ്നറുകളും കൈകാര്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെൻ ഹുവ 15

shen hua 15 ship

നിർമാണാവശ്യങ്ങൾക്കുള്ള 100 മീറ്റർ ഉയരമുള്ള മൂന്ന് അത്യാധുനിക ക്രെയിനുകൾ വഹിച്ചുള്ള ആദ്യ കപ്പൽ ഷെൻ ഹുവ 15, 2023 ഒക്ടോബർ 15-ന് വിഴിഞ്ഞത്തെത്തി. രാജ്യത്തെ തുറമുഖങ്ങളിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഫോർ ക്രെയിനുമായാണ് കപ്പൽ എത്തിയത്.

മദർഷിപ്പ്

san fernando ship

ട്രയൽ റണ്ണിന്റെ ഭാഗമായി 2024 ജൂലായ് 11-ന് ആദ്യ മദർ ഷിപ് സാൻ ഫെർണാണ്ടോ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ ഡെൻമാർക്കിലെ മെസ്കിന്റേതാണ് സാൻ ഫെർണാണ്ടോ കപ്പൽ. 2014 ജൂൺ രണ്ടിനാണ് നിർമാണം പൂർത്തിയായത്. 300 മീറ്റർ നീളവും 24.8 മീറ്റർ ഉയരവും 48.4 മീറ്റർ വീതിയുമുള്ള കപ്പലിന്റെ പരമാവധി വേഗം മണിക്കൂറിൽ 22 നോട്ടിക്കൽ മൈലാണ്. സാധാരണ ചരക്കുകപ്പലുകളുടെ നീളം 150-200 മീറ്ററാണ്. 8700 ടി.ഇ.യു. (ട്വന്റി ഫൂട്ട് ഈക്വലന്റ് യൂണിറ്റ് - ചരക്കുകളുടെ സംഭരണശേഷിയുടെ യൂണിറ്റ്) ആണ് സംഭരണ ശേഷി. ചൈനയിലെ സിയാമെൻ തുറമുഖത്തു നിന്ന് പുറപ്പെട്ട സാൻഫെർണാൻഡോ 1960 കണ്ടെയ്നറുകളെ വിഴിഞ്ഞത്തിറക്കിയ ശേഷം തൊട്ടടുത്ത ദിവസം മടങ്ങി.

Sponsored Links

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *